സായന്തനത്തിലേക്ക് സ്വാഗതം.

Thursday, April 28, 2011

പിമ്പേ പറക്കുന്ന പാദുകം

കവിത 
പാദങ്ങള്‍ രക്ഷയ്കായ് പാദുകം പണിയുന്നു
പാദങ്ങള്‍ പരിരക്ഷ പാരിതില്‍ പുലരുന്നു
കരയുന്ന പാദുകം ചിരിക്കുന്ന പാദുകം
കിലുങ്ങുന്ന കേലുന്ന മിന്നുന്ന പാദകം
കളിവീടുകെട്ടി കളിക്കുന്ന പ്രായത്തില്‍
പാളയും പലകയും കുഞ്ഞിന്റെ പാദുകം
ചെത്തിനടക്കുന്ന പ്രായത്തിലെത്തുമ്പോള്‍
ചേലില്‍ ധരിക്കുന്നു, മൊഞ്ചുള്ള പാദുകം
ധാടിയും മോടിയും ജാടയെന്നാകുമ്പോള്‍
താടിയും കുടുമയും ജപമാല ഭസ്മവും
ഉള്ളം ഉടലുമായ് താദാത്മ്യമാവുമ്പോള്‍
മെതിയടി മനസ്സിനു ചേരുന്ന പാദുകം
പാദുകം നേദിച്ച് പതിനാലു വര്‍ഷവും
പണ്ടുനാള്‍ ഭരതനയോദ്ധ്യ ഭരിച്ചില്ലേ
പാഞ്ചാലി ഗേഹത്തില്‍ പാദുകം ചിഹ്നമായ്
പാണ്ഡവര്‍ ഊഴവും കാത്തു കിടന്നില്ലേ
ബിഷപ്പിന്റെ പടിവാതില്‍ പാദുകം നേദിച്ച്
കഥയിലെ വില്ലന്‍ വിശുദ്ധനായ് തീര്‍ന്നില്ലേ
കടുവക്കിടാവിന്റെ, കുഞ്ഞുമുയലിന്റെ
ആടിന്റെ മാടിന്റെ തോലിന്റെ പാദുകം
പൂവിന്റെ ശേലുള്ള മാനിന്റെ തോല്‍ കൊണ്ട്
പൂവിതള്‍ പോലുള്ള മൃദുലമാം പാദുകം
ഭാരം വലിക്കുന്ന കാലിലും പാദകം
ഭാരം വഹിക്കുന്ന കാലിലും പാദുകം
യന്ത്രം കറക്കുന്ന കാലിലും പാദുകം
തന്ത്രം മെനയുന്ന കാലിലും പാദുകം
നാടിന്റെ നായകന്‍ കാടിന്റെ സന്തതി
നാടിനെക്കാക്കുന്ന സൈനികന്‍ കാലിലും
കപ്പിത്താന്‍ കാലിലും ശില്പിതന്‍ കാലിലും
കീടം കയറാതെ കാക്കുന്നു പാദുകം
സത്യവിരുദ്ധമായ് കഥകള്‍ മെനഞ്ഞിട്ട്
സദ്ദാമിന്‍ നാടിനെ ചുടലപ്പറമ്പാക്കി
സര്‍വ്വതും ചുട്ടുകരിച്ചോരു ബുഷിനെ
പാദുക പ്രഹരത്താല്‍ ഓടിച്ചു വിട്ടതും
ബാബറി പള്ളി പൊളിച്ചോരു പാതകം
പാദുകം പോലെ തിരിച്ചുവരുന്നേരം
കൃഷ്ണചക്രം കണക്കെന്നു കണ്ടിട്ട്
ലാല്‍കൃഷ്ണ താനേ ശിരസ്സു കുനിഞ്ഞുപോയ്
കളിയുടെ കോമണ്‍വെല്‍ത്ത് കീശയിലാക്കിയ
കല്‍മാടിക്കും കിട്ടി പാദുകപ്പെരുമഴ
പാദുകപ്പെരുമയിതു തുടരുന്നു, തുടരട്ടെ
പാതകം കൊടിക്കൂറയാക്കിന 'വീര'രേ.





Read more...

Friday, February 11, 2011

കുണ്ടില്‍ വീണ കുഞ്ഞെലിക്കുട്ടി

കവിത
മഞ്ഞുമലയില്‍ നിന്നു വന്ന കുഞ്ഞെലിക്കുട്ടീ- നിന്റെ
മന്ദഹാസം മാഞ്ഞു പോയതെന്തെലിക്കുട്ടീ
മാലാഖയായ് നടന്ന് മാളങ്ങളഞ്ചാറ്
മാറി മാറി പുല്‍കി നീയുല്ലസിച്ചീലേ
മാര്‍ജ്ജാരന്‍ വന്ന നാളില് മാറി മാറിക്കേറി നീ-
മാളങ്ങളാറിലും മറഞ്ഞിരുന്നീലേ
മഞ്ഞാണ് കുഞ്ഞാണ് ഭൂമീല് നടന്നൂടാ
'മാനം' ഇടിഞ്ഞിതാ വീണീടുന്നേ
മഞ്ഞക്കടലാസു നോക്കി കുഞ്ഞെലിക്കുട്ടി
മാളോര് കേക്കെ കരഞ്ഞിടുന്നേ
മാനം ഇടിഞ്ഞിതാ വീണീടുന്നേ
ജീവനില്‍ കൊതിയുണ്ടേല്‍ ചുറ്റിലും നില്‍ക്കണേ-
ചളിക്കുണ്ടിലേക്കെല്ലാരും വന്നീടണേ..
മഞ്ഞുമലയില്‍ നിന്നു വന്ന കുഞ്ഞെലിക്കുട്ടി
തൊണ്ട കീറി വിളിക്കുന്നേേ; 'മാന'മിടിയുന്നേ
കേട്ടവര്‍ കേട്ടവര്‍ കുണ്ടിന്റെ ചുറ്റിലും
കൂടി നിന്ന് പഴങ്കഥ പറഞ്ഞിടുന്നേ
പണ്ടെങ്ങാന്‍ ചുണ്ടെലി പയ്യാരം ചൊല്ലീട്ട്
കുണ്ടില്‍നിന്ന് ചാടിയ കഥ പറയുന്നേ..
അത്തരം കളികളാല്‍ കുണ്ടില്‍ നിന്ന് കേറിടാന്‍
ഇക്കാലം പറ്റൂല കുഞ്ഞെലിക്കുട്ടീ.




Read more...

Monday, January 24, 2011

വീണ്ടും ഒരു ഡിസംബര്‍

കവിത

അന്ന്,
ഞാന്‍
അഷ്നയെക്കാള്‍ ചെറുതായിരുന്നു.
ബാപ്പയുടെ വരവും കാത്ത്
ഡിസംബര്‍ ഇരുപത്തിയെട്ടിന്റെ
ഒരു തണുത്ത സായന്തനത്തില്‍
ഞാന്‍
ഉമ്മയുടെ മടിയിലിരുന്ന്
കൊഞ്ചിക്കൊണ്ടിരുന്നു
എന്നെ  പരിഹസിച്ചെന്ന വണ്ണം
ഒരു വണ്ണാത്തിപ്പുള്ള്
ചിലച്ചു കൊണ്ടിരുന്നു.
ആട്ടിയും തുപ്പിയും അതിനെപ്പായിക്കാന്‍
ഉമ്മ ശ്രമിച്ചെങ്കിലും
പുള്ളു ചിലച്ചുകൊണ്ടേയിരുന്നു.
പുള്ളു പറഞ്ഞു
ഒരു വര്‍ഷത്തിന്റെ മരണം
ഈ ഡിസംബറിലത്രേ!
ഒരു നൂറ്റാണ്ട് മരിച്ചു വീഴുന്നതും
ഈ ഡിസംബറിലത്രേ!
യുഗവും മഹായുഗവും കല്പാന്തവും
തുരു തുരാ മരിച്ചു വീഴുന്നതും
ഈ ഡിസംബറിലത്രേ!

അങ്ങ് വടക്കു വടക്ക് 
ഉത്തര ദേശത്ത് 
പൊളി പറഞ്ഞു പരത്തി
ഒരു പള്ളി പൊളിച്ചതും
ഈ ഡിസം ബറിലത്രേ .
ആ - ഹറാം പിറന്നവര്‍
നിരപരാധിയായ, എന്റെ
ബാപ്പയെ കൊല്ലാനും
കാരണം
ഈ ഡിസംബര്‍  തന്നെയാണോ?
 

Read more...

Thursday, January 20, 2011

പ്രിയ വി.കെ.

കവിത 
എന്നുമീ ഞങ്ങള്‍ക്ക്  വഴി വിളക്കായ് നിന്ന്
എങ്ങോ മറഞ്ഞു പൊലിഞ്ഞൊരു താരമേ..
എന്‍ മനക്കോണിലെ മായാത്ത ചിത്രത്തിന്‍
മുന്നില്‍ നമിക്കുന്നു ഖിന്നനായ് മാനസം
ലാളിത്യമാര്‍ന്ന നിന്‍ ജീവചൈതന്യത്തെ
മേളിച്ചു സമ്പന്നമായൊരീ നാടിന്റെ
ഉന്നതി മേല്‍ക്കുമേല്‍ കൈവരിച്ചീടുവാന്‍
വന്നു ഭവിക്കട്ടെ! നിന്‍ നറും പുഞ്ചിരി
അന്യനെ തെല്ലുമേ വേദനിപ്പിക്കാതെ
അര്‍പ്പണം ചെയ്തൊരാ ദേഹവും ദേഹിയും
ഇത്ര കടുത്തതാം പീഢനമേല്‍ക്കുവാന്‍
എന്തുണ്ട്? ന്യായവാദങ്ങള് നിരത്തുവാന്‍?
വന്ദ്യനാം ഗാന്ധി വെടിയേറ്റു വീണതും
നിന്ദിതര്‍  രക്ഷകന്‍ ക്രൂശിക്കപ്പെട്ടതും
ഓര്‍ത്തുപോയിത്തിരി നേരമെന്‍ മാനസം
ഓര്‍ത്തുപോയിത്തിരി നേരമെന്‍ ഹൃത്തടം
അത്തരമന്ത്യം ഭവിക്കുമെന്നായിടും
ഇത്തരം വ്യക്തിക്ക് എന്നുമേയൂഴിയില്‍
ഒന്നിനെപ്പോലുമേ വേദനിപ്പിക്കാത്തൊരാ
കുഞ്ഞിനെപ്പോലുള്ള നിര്‍മ്മല മാനസം
കാലനാം വണ്ടി വന്നിടിച്ചു തകര്‍ത്തെറിഞ്ഞി-
ട്ടൊന്നുമേ മിണ്ടാതെ പോയതെന്തിങ്ങനെ?
തന്നെ ഭര്‍ത്സി ച്ചീടുന്നോര്‍ക്കുനേരെയും
ഇമ്മട്ടിലല്ലയോ എന്നും പൊറുത്തതും.

Read more...
ജാലകം

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP